തിരുവനന്തപുരം: ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശിനിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്നാണ് ആംബുലൻസ് വിളിച്ചത്. വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു കുടുംബം ആംബുലൻസിന്റെ കസ്റ്റമർ കെയർ സെന്ററിൽ ബന്ധപ്പെട്ടത്.
ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തുനിന്നുവെന്ന് കുടുംബം പറഞ്ഞു. കുരിശുമല സ്പെഷ്യൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടിയാണ് ആംബുലൻസ് വിട്ടുനൽകാതിരുന്നത്. ആംബുലൻസിന്റെ കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
കുരിശുമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയുള്ളതിനാൽ ആശുപത്രിയിലുള്ള ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് കസ്റ്റമർ കെയർ സെന്ററിൽ നിന്ന് അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ വെറുതെ കിടക്കുന്ന ആംബുലൻസ് എന്തുകൊണ്ട് വിട്ടുനൽകുന്നില്ല എന്ന് ചോദിക്കുമ്പോൾ സർക്കാരിന്റെ നിർദേശപ്രകാരം എന്നാണ് മറുപടി.
മറ്റ് ആംബുലൻസുകളും ലഭിക്കാതെ വന്നതോടെ ഒന്നര മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു. സിഎച്ച്സിയിൽ നിന്ന് ഒരു ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി രോഗി മരിക്കുകയായിരുന്നു.