ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരികവും ദാർശനികവുമായ പൈതൃകത്തിനുള്ള ചരിത്രപരമായ അംഗീകാരമായി, ഭഗവദ്ഗീതയും ഭരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അംഗീകാരം ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
“ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം! യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത് നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനും ഒരു ആഗോള അംഗീകാരമാണ്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവരുടെ ഉൾക്കാഴ്ചകൾ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു,” പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ പോസ്റ്റ് പ്രധാനമന്ത്രി മോദി റീട്വീറ്റ് ചെയ്തു. “ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന് ഒരു ചരിത്ര നിമിഷം” എന്നാണ് ശെഖാവത്ത് ഈ അംഗീകാരത്തെ വിശേഷിപ്പിച്ചത്. ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയതോടെ, ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുനെസ്കോയുടെ അഭിമാനകരമായ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഇന്ത്യയ്‌ക്ക് ഇപ്പോൾ 14 എൻട്രികൾ ലഭിച്ചു. അന്താരാഷ്‌ട്ര ഉപദേശക സമിതി ശുപാർശ ചെയ്യുകയും എക്സിക്യൂട്ടീവ് ബോർഡ് അംഗീകരിക്കുകയും ചെയ്ത ഡോക്യുമെന്ററി പൈതൃകങ്ങളെയാണ് മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നത്.















