നിയന്ത്രണം തെറ്റിയ കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കോളാർ കനാലിൽ അമിത വേഗത്തിലെത്തിയ കാർ പതിച്ചത്. ഹർഷിത ശർമ എന്ന യുവതിയാണ് മരിച്ചത്. രണ്ടുസുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇവരുടെ യാത്ര.
സുഹൃത്തുക്കളിലൊരാളാണ് കാർ ഓടിച്ചിരുന്നത്. ഹോളിക്രോസ് പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. കന്നുകാലികളെ ഇടിക്കാതിരിക്കാൻ പൊടുന്നനെ വെട്ടിത്തിരിക്കുന്നതിനിടെയാണ് കാർ കനാലിലേക്ക് മറിഞ്ഞത്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പാെലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് സോണി പറഞ്ഞു. ജയ് എന്ന യുവാവിനെതിരെ അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഹർഷിതയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥരീകരിച്ചു. യുവതി ഭോപ്പാലിലായിരുന്ന വിവരം അറിയില്ലായിരുന്നുവെന്ന് പിതാവ് പ്രദീപ് ശർമ പറഞ്ഞു. ഹർഷിതയുടെ സുഹൃത്ത് ശിവാനിയാണ് അപകടവിവരം കുടുംബത്തെ വിളിച്ചറിയിക്കുന്നത്.















