ന്യൂഡൽഹി : മുർഷിദാബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിനീചമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.
വഖഫ് ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് ബംഗാളിൽ മുസ്ലീങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ നിവാസികളായ ദേവദത്ത മാജിയും മണി മുഞ്ജലും ആണ് ഹർജി നൽകിയത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി കേൾക്കുന്നത് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ്.
2022 മുതൽ 2025 ഏപ്രിൽ വരെ സംസ്ഥാനത്ത് ഹിന്ദുക്കൾക്കെതിരെ നടന്ന അക്രമങ്ങൾ മാജിയും മുഞ്ജലും ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മുർഷിദാബാദിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും പൗരന്മാരുടെ ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
മുർഷിദാബാദ് അക്രമത്തിൽ ഹിന്ദുക്കളെ ലക്ഷ്യം വച്ചായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 6 ന് കൊൽക്കത്തയിൽ രാമനവമി ദിനത്തിലെ അക്രമവും ബിർഭൂമിൽ ഹോളി ആഘോഷത്തിനിടെ കല്ലെറിഞ്ഞതും മറ്റ് സംഭവങ്ങളും ഹർജിയിൽ എടുത്തുകാണിച്ചിട്ടുണ്ട്. സന്ദേശ്ഖലിയിലെ അക്രമവും പ്രാദേശിക ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്ക്കിനെതിരെ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.















