ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാവില്ല. ഏപ്രില്‍ 22, 23 തീയതികളിലും ശവസംസ്‌കാര ദിവസവുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍പാപ്പയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ജന്മനാടായ അര്‍ജന്റീനയിലും ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണമാണുള്ളത്. ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവറിന്റെ ലൈറ്റുകള്‍ കെടുത്തി യാണ് ദുഃഖം ആചരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേര് വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥാനത്ത് നിന്ന് നീക്കി.’Sedes vacans’ (സീറ്റ് ഒഴിഞ്ഞുകിടക്കുന്നു) എന്ന ലാറ്റിന്‍ വാചകം വെബ്‌സൈറ്റില്‍ കാണാം.
മാര്‍പാപ്പയുടെ ഭൗതിക ശരീരം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുമെന്നും അതിനു ശേഷം ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്നും വത്തിക്കാന്‍ അറിയിച്ചു.
വത്തിക്കാനിലെ സാന്താ മാര്‍തയിൽ തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.















