തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചു. ഇതിനോടൊപ്പം തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്‌ക്കാനുള്ള നടപടികളും തുടങ്ങി.പാക് പൗരൻമാർക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു.
കേരളത്തിലെത്തിയിരിക്കുന്ന പാക് പൗരൻമാരിൽ പകുതി പേരും ചികിത്സാ സംബന്ധമായ ആവശ്യങ്ങക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചാളുകൾ വ്യാപര ആവശ്യങ്ങൾക്കെത്തിയവരാണ്. വിദ്യാർഥി, മെഡിക്കൽ വിസകളിൽ എത്തിയവരും രാജ്യം വിടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.
മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരൻമാരെ അറിയിച്ചു കഴിഞ്ഞു. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശമുണ്ട്. പാക് പൗരൻമാർക്കു നിലവിൽ അനുവദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും.
ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ദീർഘകാല വിസയ്‌ക്കു മാത്രം വിലക്കില്ല.മെഡിക്കൽ വിസ ലഭിച്ചവർക്കും മടങ്ങാൻ 29 വരെ സമയമുണ്ട്.
സാർക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരൻമാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.