കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് പിന്തുണയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച വിഷയത്തില്‍ രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂർ നിലപാടെടുത്തിരുന്നു.
രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് ശശി തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് പ്രതികിച്ചു. രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പരമപ്രധാനം എന്നും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് വിഭാഗീയതയുടെ ശബ്ദം ഒറ്റപ്പെടും എന്ന മുന്നറിയിപ്പും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നു.
പി കെ കൃഷ്ണദാസിന്റെ പോസ്റ്റ് –
“പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം പിയുടെ ദേശാഭിമാനപരമായ നിലപാട് തികച്ചും സ്വാഗതാര്‍ഹമാണ് വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്ന നിലപാട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് വിഭാഗീയതയുടെ ശബ്ദം ഒറ്റപ്പെടും. രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പരമപ്രധാനം”. ദേശീയ പതാകയോടൊപ്പമുള്ള ശശി തരൂരിന്റെ ഫോട്ടോയും പി കെ കൃഷ്ണദാസ് പോസ്റ്റിന്റെ ഒപ്പം ചേർത്തിട്ടുണ്ട്.
“2016 ലെ ഉറി ആക്രമണം, 2019 ലെ പുല്‍വാമ സംഭവത്തിനും ശേഷം ഇന്ത്യ ശക്തമായ തിരിച്ചടിച്ചിരുന്നു. ഇത്തവണ പാകിസ്താന് അതിനേക്കാള്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായ സൈനിക നീക്കം ഒഴിവാക്കാന്‍ കഴിയില്ല”, തരൂര്‍ വ്യക്തമാക്കി.
‘ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ ഒരു നടപടി രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് എന്തായിരിക്കുമെന്ന്, എവിടെയായിരിക്കുമെന്ന്, എപ്പോള്‍ ആയിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പ്രതികരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പഹല്‍ഗാമില്‍ രഹസ്യാനേഷണ വീഴ്ച ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. രഹസ്യാന്വേഷണം ഉള്‍പ്പെടെയുള്ള പ്രതിരോധത്തില്‍ ഒരു രാജ്യത്തിനും നൂറ് ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാകില്ല. വീഴ്ച പിന്നീട് പരിശോധിക്കാം ഇപ്പോള്‍ വേണ്ടത് ഇടപെടലാണ്” ശശി തരൂര്‍ പറഞ്ഞു. ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണം ചൂണ്ടിക്കാട്ടിയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.