കൊല്ലം: ഏവരും പ്രതിക്ഷിച്ചത് പോലെ കായംകുളംഎംഎൽഎ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ നിന്നും എക്സൈസ് ഒഴിവാക്കി. മൂന്ന് മുതൽ ഒൻപത് വരെ പ്രതികളെയാണ് നിയമനടപടിയിൽ നിന്നും ഒഴിവാക്കിയത്. ഇടക്കാല റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കും.
ഡിസംബർ അവസാന വാരമാണ് എംഎൽഎയുടെ മകൻ കനിവിനെയും സംഘത്തേയും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ എക്സൈസ് സംഘം പിടികൂടുന്നത്. തകഴിപാലത്തിന് താഴെ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മൂന്ന് ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടുകയും ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി അപ്പോൾ തന്നെ കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
സംഭവം വാർത്തയായതോടെ പ്രതിഭ എംഎൽഎ ഫേസ്ബുക്കിലൂടെ വികാരാധീനയായി രംഗത്തെത്തി. തന്റെ മകൻ നിരപരാധിയാണെന്നും മാദ്ധ്യമങ്ങൾ വേട്ടയാടുകയാണ് എന്നായിരുന്നു എംഎൽഎയുടെ വാദം. ദിവസങ്ങൾക്കുള്ളിൽ എംഎഎൽയുടെ മകനെയും സംഘത്തെയും കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കഞ്ചാവ് ഉപയോഗത്തെ ന്യായീകരിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗവും വലിയ ചർച്ചയായി. എംഎൽഎയെ വേദിയിൽ ഇരുത്തിക്കൊണ്ടാണ് മന്ത്രിയുടെ കഞ്ചാവിനെ പുകഴ്‌ത്തിയത്. ഇതോടെ കേസിന്റെ വിധി എന്താകുമെന്ന എല്ലാവർക്കും വ്യക്തമാവുകയും ചെയ്തു.
ഇതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേസന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറി. പ്രതീക്ഷിച്ചത് പോലെ എക്സൈസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ടാണ് മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ചത്. കനിവും സംഘവും കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികളില്ലെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മകൻ അറസ്റ്റിലായ വിവരം എംഎൽഎയെ അറിയിച്ചില്ലെന്ന ‘ഗുരുതരമായ’ തെറ്റ് എക്സൈസ് സംഘം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കേസിൽ നിലവിൽ മൂന്ന് പേരാണ് പ്രതികൾ.