ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ ഭീരുക്കളാണെന്ന് ആരും കരുതരുതെന്നും തങ്ങൾ ഇപ്പോൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാൻ ഖാന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തോഷഖാന അഴിമതി കേസുൾപ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് 2023 മുതൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.
പാക് മന്ത്രിമാരുടെ ചുവടുപിടിച്ചാണ് ഇമ്രാൻ ഖാനും രാജ്യത്തെ വെള്ളപൂശികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പകരം മോദി സർക്കാർ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്നാണ് ഇമ്രാൻ ഖാന്റെ വാദം. “ആണവരാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാതെ ഉത്തരവാദിത്തത്തോടുകൂടി പ്രവർത്തിക്കണം. ഞങ്ങൾ മുൻഗണന നൽകുന്നത് സമാധാനത്തിനാണ്. പക്ഷേ, അതിനെ ഭീരുത്വമായി വിചാരിക്കരുത്. ഇന്ത്യയുടെ ഏതൊരു പ്രവർത്തനത്തിനും പാകിസ്താൻ ഉചിതമായ മറുപടി നൽകും. പാകിസ്താൻ എല്ലാ കഴിവുകളുമുണ്ടെന്നും” ഇമ്രാൻ ഖാന്റെ എക്സ് പോസ്റ്റിൽ പരാമർശിക്കുന്നു.
36 മണിക്കൂറിനുള്ളിൽ പാകിസ്താനെതിരെ ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്ന വാർത്താവിനിമയ മന്ത്രി അത്തൗള തരാറിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഇമ്രാന്റ ഖാന്റെ പ്രതികരണം.















