മുംബൈ: കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബോളിവുഡ് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ജാവേദ് അക്തർ അതിർത്തിയിൽ ഇപ്പോഴും വെടിയൊച്ചകൾ കേൾക്കുകയാണെന്നും ഭീകരവാദത്തിനെതിരെ സർക്കാർ കടുത്ത നടപടി കൈക്കൊള്ളണമെന്നും പറഞ്ഞു.
“ഇന്ത്യൻ അതിർത്തിയിൽ പാകിസ്താനികൾ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഒരു തവണയല്ല, പല തവണ സംഭവിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കടുത്ത നടപടി എടുക്കണം. പാകിസ്താനിലെ ഭ്രാന്ത് പിടിച്ച സൈനിക മേധാവിക്കും മറ്റാർക്കും ഇനി പ്രസംഗിക്കാൻ സാധിക്കാത്ത വിധത്തിൽ എന്തെങ്കിലും ചെയ്യണം. ഒരിക്കലും മറക്കാനാവാത്ത മറുപടി കൊടുക്കണം. അതിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല”.
പാകിസ്താനുമായി സമാധാനപരമായി മുന്നോട്ട് പോകാൻ ഇന്ത്യ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. മുംബൈയും ഇന്ത്യയും പാകിസ്താനോട് എന്ത് തെറ്റാണ് ചെയ്തത്. കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും എൻഡിഎ സർക്കാർ അധികാരത്തിലിരുന്നപ്പോഴും അയൽരാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്താൻ ഇന്ത്യ ശ്രമിച്ചിരുന്നുവെന്നും ജാവേദ് അക്തർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈയിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളെയും ജാവേദ് അനുസ്മരിച്ചു.