ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണപശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യതകൾ രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തം രാജ്യത്തുതന്നെ പാക് സർക്കാരിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ വിവാദ മതപുരോഹിതനായ മൗലാന അബ്ദുൾ അസീസ് ഗാസിയുടെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോയിൽ ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാൽ പാകിസ്താനോടൊപ്പം നിൽക്കുമോ എന്ന അബ്ദുൽ അസീസ് ഗാസിയുടെ ചോദ്യത്തിന് സദസിലിരുന്ന പാക് വിദ്യാർത്ഥികളും അനുയായികളും നിശബ്ദത പാലിക്കുകയായിരുന്നു. ആരും തന്നെ മറുപടി നൽകാൻ കൈകൾ ഉയർത്തിയില്ല.
“എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. പറയൂ, പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ പോരാടുകയാണെങ്കിൽ, നിങ്ങളിൽ എത്ര പേർ പാകിസ്താനെ പിന്തുണയ്‌ക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യും?” അദ്ദേഹം ചോദിച്ചു. (ആരും കൈകൾ ഉയർത്തിയിട്ടില്ല)
“ഇതിനർത്ഥം നിങ്ങൾക്ക് മതിയായ ധാരണയുണ്ടെന്നാണ്,” അദ്ദേഹം തുടർന്നു.”ഇന്ന് പാകിസ്താനിൽ അവിശ്വാസത്തിന്റെ ഒരു ഭരണകൂടമുണ്ട് – ക്രൂരവും ഉപയോഗശൂന്യവുമായ ഒരു ഭരണകൂടം. അത് ഇന്ത്യയേക്കാൾ മോശമാണ്” എന്ന് പറഞ്ഞുകൊണ്ട് ഗാസി പാകിസ്താൻ ഭരണകൂടത്തെ വിമർശിച്ചു. ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും നടന്ന അതിക്രമങ്ങളെക്കുറിച്ചും പരാമർശിച്ച ഗാസി, പാകിസ്താൻ സ്വന്തം ജനതയ്‌ക്കുനേരെ ബോംബാക്രമണം നടത്തുകയാണെന്ന് ആരോപിച്ചു.
لال مسجد کے مولانا عبدالعزیز غازی کا خطاب سنئیے جس میں وہ کہتے ہیں کہ پاکستان کی لڑائی قومیت کی لڑائی ہے اسلام کی نہیں اور پاکستان میں بھارت سے زیادہ ظلم ہے وغیرہ وغیرہ۔ ریاست کے وہ کارندے غور سے سُنیں جو ان حضرات کی سرپرستی کرتے ہیں اور سیکولر پاکستانیوں کو خطرہ سمجھتے ہیں۔ pic.twitter.com/l9Or4OJWHl
— Husain Haqqani (@husainhaqqani) May 4, 2025
മെയ് 2 ന് ജാമിയ ഹഫ്‌സയിലും ലാൽ മസ്ജിദിലും റെക്കോർഡുചെയ്‌ത വീഡിയോ പാകിസ്താൻ സോഷ്യൽ മീഡിയയിൽ രോഷം ആളിക്കത്തുകയാണ്. പാകിസ്താൻ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇന്ത്യയുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും മതവിഭാഗവും ഇതിൽ അതൃപ്തരാണെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്. വിലക്കയറ്റത്തിലും പട്ടിണിയിലും ജനം പൊറുതിമുട്ടുമ്പോഴും ഇതവഗണിച്ച് ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുന്ന പാക് സർക്കാരിനെ തീരെ ജനങ്ങൾ സോഷ്യൽ മീഡിയകളിലടക്കം ട്രോളുകളും അധിക്ഷേപ പരാപാർശങ്ങളും പ്രതിഷേധങ്ങളും പങ്കുവച്ചിരുന്നു.















