ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ. “ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ജ്യോതി മൽഹോത്രയാണ് പിടിയിലായത്. യുവതിക്ക് പുറമേ അഞ്ച് പേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ ജ്യോതിയും സംഘവും പാക് രഹസ്യാന്വേഷണ ഏജന്റമാർക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പാകിസ്താനെ വെള്ളപൂശാൻ തന്റെ യൂട്യൂബ് ചാനൽ ജ്യോതി ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
2023 ലാണ് ഇവർ ആദ്യമായി പാകിസ്താൻ സന്ദർശിച്ചത്. പാക് ഹൈക്കമ്മീഷൻ ഏജന്റുമാർ വഴിയാണ് അന്ന് വിസ സംഘടിപ്പിച്ചത്. പിന്നാലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി അടുത്ത ബന്ധത്തിലായി. രഹസ്യാന്വേഷണ ഏജന്റമാർക്ക് ജ്യോതിയെ പരിചയപ്പെടുത്തിയതും ഡാനിഷാണ്. പിന്നീട് നിരവധി തവണ ഇവർ പാകിസ്താനിൽ എത്തിയെന്നാണ് റിപ്പോർട്ട്. മെയ് 13 ന് ഡാനിഷിനെ ‘പേഴ്‌സണ നോൺ ഗ്രാറ്റ’ യായി ഇന്ത്യ പ്രഖ്യാപിക്കുകയും രാജ്യ വിടാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങി പ്ലാറ്റ്ഫോമുകൾ വഴിയാണ് ജ്യോതി പാക് രഹസ്യാന്വേഷണ ഏജന്റുമാരുമായി ആശയവിനിമയം നടത്തിയത്. ഷാക്കിർ എന്ന റാണ ഷഹബാസിനെ ജാട്ട് രൺധാവ എന്ന പേരിലാണ് ജ്യോതി ഫോണിൽ സേവ് ചെയ്തത്. ഇന്തോനേഷ്യൻ തലസ്ഥാനമായ ബാലിയിൽ ഇരുവരും ദിവസങ്ങളോളം ഒന്നിച്ച് കഴിഞ്ഞിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.