ന്യൂഡൽഹി: ലോകത്തുടനീളമുള്ള അഭയാർത്ഥികളെ പാർപ്പിക്കുന്ന ധർമശാലയല്ല ഭാരതമെന്ന് സുപ്രീംകോടതി. ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവിരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശ്രീലങ്കയിൽ ഒരു കാലത്ത് പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2015-ൽ അറസ്റ്റിലായ ശ്രീലങ്കൻ പൗരന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2018-ൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പത്ത് വർഷത്തെ തടവിന് വിധിക്കുകയും ചെയ്തു. പിന്നാലെ മദ്രാസ് കോടതി ശിക്ഷ ഇളവ് ചെയ്ത് ഏഴ് വർഷമായി കുറച്ചു. ശിക്ഷ കഴിഞ്ഞാലുടൻ രാജ്യം വിട്ട് പോകണമെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.
വിസ ഉപയോഗിച്ചാണ് താൻ ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടിൽ തന്റെ ജീവൻ അപകടത്തിലാണെന്നും യുവാവ് ഹർജിയിൽ പറയുന്നു. ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയെന്നും ഹർജിക്കാരൻ പറഞ്ഞു. ഇതിന് മറുപടിയായായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ ഇന്ത്യ സ്വീകരിക്കണോ. എല്ലായിടത്തുമുള്ള വിദേശപൗരന്മാരെ പാർപ്പിക്കാൻ ഇതൊരു ധർമശാലയല്ലെന്ന് പറഞ്ഞ കോടതി ശ്രീലങ്കൻ പൗരനോടും കുടുംബത്തോടും മറ്റൊരു രാജ്യത്തേക്ക് മാറാൻ ആവശ്യപ്പെട്ടു.