പാലക്കാട് : സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിംഗ് തൊഴിലാളി ഉപ്പുകുളം ചോലമണ്ണ് സ്വദേശി വാലിപറമ്പൻ മുഹമ്മദിന്റെ മകൻ ഉമ്മറാണ് (70) മരിച്ചത്.
തിങ്കളാഴ്ച വെളുപ്പിന് ഉമ്മര്‍ ടാപ്പിംഗിന് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വച്ചാണ് ആക്രമണമുണ്ടായത്.
ഏറെ നേരമായിട്ടും ഉമ്മറിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും ഗുരുതര പരിക്കേറ്റിരുന്നു.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വനം വകുപ്പ് ജീവനക്കാരും പൊലീസും ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ട ശേഷം ചൊവ്വാഴ്ച കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സുലൈഖ. മക്കൾ: ഷൈനി, ജസിയ, ഷാനിഫ.















