തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ പിച്ചയെടുത്ത ഇടുക്കി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് മറിയക്കുട്ടി പ്രതികരിച്ചു.
കുടുംബം ബിജെപിക്കൊപ്പം പ്രവർത്തിക്കുമെന്നും കോൺഗ്രസും സിപിഎമ്മും തന്നെ വഞ്ചിച്ചുവെന്നും മറിയക്കുട്ടി പറഞ്ഞു. “നാട്ടുകാർ തന്ന പണം കോൺഗ്രസ് അടിച്ചുമാറ്റി. സുരേഷ് ഗോപിയാണ് എന്നെ വലിയവളാക്കിയത്. സുരേഷ് ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്. ബിജെപിക്കാരല്ലാതെ മറ്റൊരാളും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. അതിനാലാണ് ഞാൻ ബിജെപിയോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്”.
എവിടെ ചെന്നാലും ബിജെപിക്കാർ എന്നെ കണ്ട് ഓടിവരും. കോൺഗ്രസ് പരസ്പരം എന്നും അടിയാണ്. അല്ലാതെ ഇവരെ കൊണ്ട് പൊതുജനങ്ങൾക്ക് ഒരു ഉപയോഗവുമില്ല. ബിജെപിയുടെ സജീവ പ്രവർത്തകയായി തുടരും. ബിജെപി എന്നെ വിളിച്ചതല്ല, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വരുന്നതെന്നും മറിയക്കുട്ടി ജനംടിവിയോട് പറഞ്ഞു.
തൊടപുഴയിൽ നടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ വികസിത കേരളം കൺവെൻഷനിലാണ് മറിയക്കുട്ടിക്ക് ബിജെപി അംഗത്വം നൽകിയത്.
Leave a Comment