ന്യൂഡൽഹി: ഭാരതത്തിന്റെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് മുന്നേറ്റം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭാരതത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിർണായക ചുവടുവയ്പ്പാണിത്.
അഡ്വാൻസ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോജക്ടിൽ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിന് അംഗീകാരം ലഭിച്ചു. ഇതിന് ആവശ്യമായ റഡാർ, സ്റ്റെൽത്ത് സാങ്കേതികവിദ്യ, ഡിസൈൻ എന്നിവ ഇന്ത്യ പൂർത്തിയാക്കി. രാജ്യത്തെ സ്വകാര്യ പ്രതിരോധ കമ്പനികളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി പൂർത്തീകരിക്കുക. യുദ്ധ വിമാനത്തിന്റെ എഞ്ചിൻ വികസനവും പുരോഗമിക്കുന്നുണ്ട്.
പദ്ധതി നടപ്പിലാക്കാൻ എയർനോട്ടിക്സ് ഡെവലപ്മെന്റ് ഏജൻസിയുടെ പങ്കും നിർണായകമാണ്. പദ്ധതിയുടെ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയാൽ അഞ്ചാം തലമുറ വിമാനം സ്വന്തമായി നിർമിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംനേടും.
കഴിഞ്ഞ വർഷം യുദ്ധവിമാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നൽകിയിരുന്നു. 15,000 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇരട്ട എൻജിൻ മൾട്ടി റോൾ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്യുന്നത്. ആയുധങ്ങൾ വഹിക്കാനുള്ള ഇന്റേണൽ വെപ്പൻ ബേ, അത്യാധുനിക ഏവിയോണിക്സ് എന്നീ സവിശേഷതകൾ എഎംസിഎയ്‌ക്കുണ്ടായിരിക്കും.