ചണ്ഡിഗഢ്: ഹരിയാനയിലെ ഏഴംഗ കുടുംബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 20 കോടിയുടെ കടമുണ്ടായിരുന്നതായാണ് വിവരം.
തിങ്കളാഴ്ച രാത്രിയാണ് ഉത്തരാഖണ്ഡ് സ്വദേശികളായ പ്രവീൺ മിത്തലിനെയും കുടുംബത്തെയും ഹരിയാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീൺ മിത്തൽ, ഭാര്യ, മൂന്ന് മക്കൾ, പ്രായമായ മാതാപിതാക്കൾ എന്നിവരാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. കാറിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ടാക്സി ഡ്രൈവറായിരുന്ന പ്രവീൺ മിത്തൽ കുറച്ച് വർഷം മുമ്പ് ബാങ്ക് വായ്പയെടുത്ത് ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ ഒരു സ്ക്രാപ്പ് ഫാക്ടറി സ്ഥാപിച്ചിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് കണ്ടുകെട്ടി. പിന്നീടാണ് പഞ്ച്കുള വിട്ട് ഭാര്യയുടെ നാടായ ഡെറാഡൂണിലേക്ക് കുടുംബം താമസം മാറിയത്.
മിത്തലിന് ഏകദേശം 20 കോടി രൂപയുടെ കടമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ രണ്ട് ഫ്ലാറ്റുകളും വാഹനങ്ങളും ബാങ്ക് കണ്ടുകെട്ടിയിരുന്നുവെന്നും സന്ദീപ് അഗർവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സെക്ടർ 27-ൽ ഒരു വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ലോക്ക് ചെയ്ത കാറിനുള്ളിലാണ് ഏഴുപേരും ഉണ്ടായിരുന്നത്. കാറിനുള്ളിൽ കുടുംബാംഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്ന പൊലീസെത്തി കാർ തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.