തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകൾ ഭാഗികമായും ആറു വീടുകൾ പൂർണമായും തകർന്നു. നെടുമങ്ങാട് താലൂക്കിൽ 31 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു.
കാട്ടാക്കടയിൽ എട്ടു വീടുകളും വർക്കലയിൽ 38 വീടുകളും ഭാഗികമായി തകർന്നു. ഏറെ നാശനഷ്ടം റിപ്പോർട്ട് ചെയ്ത നെയ്യാറ്റിൻകര താലൂക്കിൽ 52 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം),
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.