എറണാകുളം: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചയ്‌ക്കകം എല്ലാ ആനുകൂല്യവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സർക്കാരിന്റെ പ്രതികാര നടപടി ചോദ്യം ചെയ്ത് സിസ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ അനുകൂല ഉത്തരവ്.
ഹർജി പരിഗണിക്കവെ ഹർജിക്കാരിയോട് സർക്കാരിന് വിരോധമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് അന്വേഷണമുണ്ടെങ്കിൽ അവ വിരമിക്കലിന് മുമ്പ് തന്നെ പൂർത്തിയാക്കേണ്ടതാണെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് അദ്ധ്യക്ഷൻ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ട് വർഷമായിട്ട് സർക്കാർ എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും ഹൈക്കോടതി ചോദിച്ചു. 2023 മാർച്ച് 31-നാണ് 33 വർഷത്തെ സേവനത്തിന് ശേഷം സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അനുകൂല ഉത്തരവിട്ടിട്ടും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വെക്കുകയായിരുന്നു.