കശ്മീർ താഴ്‌വരയിലേക്കുള്ള ട്രെയിൻ സർവീസ് ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുള്ള. ശ്രീനഗറിൽ നിന്ന് കത്രയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“താഴ്‌വരയിലെ ജനങ്ങൾക്ക് ഇത് വിശ്വസനീയമായ ഒരു ഗതാഗത ലിങ്കാണ്. ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള റോഡ് ചിലപ്പോൾ അടച്ചിടാറുണ്ട്, വിമാനക്കമ്പനികൾ വിലകൾ വർദ്ധിപ്പിച്ച് ജനങ്ങളെ വഞ്ചിക്കാറുണ്ട്. ഈ ട്രെയിൻ വരുന്നതോടെ ആളുകൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. കശ്മീരിലെ ഹോർട്ടികൾച്ചർ മേഖലയ്‌ക്കും ഇത് ഗുണം ചെയ്യും, കാരണം ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണികളിൽ എത്തും”, അദ്ദേഹം പറഞ്ഞു.
ട്രെയിൻ ചെനാബ് പാലം കടന്നപ്പോൾ തന്റെ കണ്ണുകൾ ഈറനണിഞ്ഞതായി നാഷണൽ കോൺഫറൻസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ” ജമ്മു കശ്മീരിനെ മുഴുവൻ രാജ്യവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ സമ്മാനമാണിത്. ചെനാബ് പാലം കടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഒടുവിൽ, കശ്മീരിൽ നിന്ന് ട്രെയിനിൽ രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ദിവസം വന്നിരിക്കുന്നു. ഈ പാലം നിർമ്മിച്ച എല്ലാ തൊഴിലാളികളെയും എഞ്ചിനീയർമാരെയും ഞാൻ അഭിനന്ദിക്കുന്നു,” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
#WATCH | Srinagar, J&K: National Conference chief Farooq Abdullah travels on the Vande Bharat train from Nowgam Railway Station to Katra.
He says, “This train will increase not just our tourism but trade as well. Our products will reach Kanniyakumari, Patna, Kolkata, Mumbai,… pic.twitter.com/aQNkyBxTBw
— ANI (@ANI) June 10, 2025
കഴിഞ്ഞയാഴ്ചയാണ് കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. വന്ദേഭാരത്തിൽ ശ്രീനഗറിൽ നിന്ന് കത്രയിലെത്താൻ മൂന്ന് മണിക്കൂർ മതിയാകും. കത്രയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്കുള്ള റെയിൽവേ ലിങ്കിൽ 37 തുരങ്കങ്ങളും നിരവധി പാലങ്ങളുമുണ്ട്, അതിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽവേ പാലവും ഉൾപ്പെടുന്നു.















