ശ്രീനഗർ: കശ്മീരിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതിനുശേഷം ആളുകൾ കൂടുതൽ ആവേശത്തിലാണെന്നും വിനോദസഞ്ചാരികളുടെ എണ്ണം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും ഘട്ടം ഘട്ടമായി തുറക്കും. ജില്ലകളിലെ സുരക്ഷാ അവലോകനം പൂർത്തിയാക്കി വിനോദ സഞ്ചാരികളുടെ പ്രവേശനം ക്രമേണ പുനഃസ്ഥാപിച്ച് വരികയാണെന്ന് ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു.
“സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് ഏപ്രിൽ 22 ന് ശേഷം ചില സ്ഥലങ്ങൾ അടച്ചിരുന്നു. കശ്മീരിലെയും ജമ്മുവിലെയും ഡിവിഷണൽ കമ്മീഷണർമാരും ഐജിപിമാരും എല്ലാ ജില്ലകളിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്,” മനോജ് സിൻഹ പറഞ്ഞു. അനന്ത്‌നാഗ് ജില്ലയിലെ വാർഷിക അമർനാഥ് യാത്രയ്‌ക്കുള്ള നുൻവാൻ ബേസ് ക്യാമ്പിലെ ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മനോജ് സിൻഹ കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ എട്ട് സ്ഥലങ്ങൾ തുറക്കും. അനന്ത്‌നാഗ് ജില്ലയിലെ ബേതാബ് വാലി, പഹൽഗാം മാർക്കറ്റിന് സമീപമുള്ള പാർക്കുകൾ, വെരിനാഗ്, കൊക്കർനാഗ്, അച്ചബൽ ഗാർഡനുകൾ, ശ്രീനഗർ ജില്ലയിലെ നിഗീനിനടുത്തുള്ള ബദംവാരി പാർക്ക്, ഡക്ക് പാർക്ക്, ഹസ്രത്ബാലിനടുത്തുള്ള തക്ദീർ പാർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.















