ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിചിത്രമായ കാര്യമെന്തന്നാൽ കുഞ്ഞിന്റെ സഹോദരിയും രണ്ടുവർഷം മുൻപ് സമാനമായ രീതിയിലാണ് മരിച്ചത്. ദുദ്ദി കോട്വാലി ഏരിയയിലാണ് അപകടമുണ്ടായത്.
പ്രിയ എന്നാണ് മരിച്ച കുഞ്ഞിന്റെ പേര്.മാതാപിതാക്കൾ കുഞ്ഞിനെ ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലാണ് എത്തിച്ചത്. പരിക്കുകൾ ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കുഞ്ഞിന്റെ ജീവൻ നഷ്ടമായി.
പിതാവ് ശൈലേന്ദ്ര സോൻഭദ്രയിൽ പാനിപൂരി-ഛാട്ട് മസാല വിൽക്കുന്ന കട നടത്തുകയായിരുന്നു. സംഭവദിവസം പ്രിയയുടെ മാതാവ് പൂജ ഭർത്താവിനെ സഹായിക്കുന്നതിനിടെ കടല വേവിച്ച വലിയ കലം നിലത്ത് വച്ചിരിക്കുകയായിരുന്നു. വീട്ടിലെ അടുക്കളയ്‌ക്ക് സമീപം കളിക്കുന്നതിനിടെ കുഞ്ഞ് കലത്തിലേക്ക് വീഴുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് സമാന ദുരന്തം കുടുംബം അനുഭവിക്കുന്നത്. രണ്ടുവർഷം മുൻപ് പ്രിയയുടെ മൂത്ത ചേച്ചി സൗമ്യയും സാമാനമായി ചൂടുവെള്ളം നിറച്ച പാത്രത്തിൽ വീണ് മരിക്കുകയായിരുന്നു.















