ഗുകേഷ് ‘ദുർബലരായ കളിക്കാരിൽ ഒരാളെ’ന്ന ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന്റെ പരിഹാസത്തിന് ദിവസങ്ങളുടെ ആയുസ് മാത്രം. കളിയാക്കലുകൾക്ക് ചെസ് ബോർഡിൽ മറുപടി നൽകി ഇന്ത്യൻ താരം ഡി ഗുകേഷ്. ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ സൂപ്പർ യുണൈറ്റഡ് റാപ്പിഡിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി നിലവിലെ ലോക ചാമ്പ്യൻ പരാജയപ്പെടുത്തി. കാൾസണെതിരായ ഗുകേഷിന്റെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്.
ആറ് കളികളിൽ നിന്ന് 10 പോയിന്റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കറുത്ത കരുക്കളുമായി കളിച്ച 18 കാരൻ തികച്ചും ആധിപത്യം പുലർത്തിയ വിജയമാണ് നേടിയത്. ഇത്തവണ നോർവേ ചെസിൽ കണ്ടതുപോലെ രോഷാകുലനായി മേശയെ തൊഴിക്കാൻ കാൾസൺ മുതിർന്നില്ല. ഒരിക്കൽക്കൂടി നിലവിലെ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിച്ച് മടങ്ങി.
“ഇനി നമുക്ക് മാഗ്നസിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാം, ഇത് വെറുമൊരു തോൽവിയല്ല. ഇത് ബോധ്യപ്പെടുത്താവുന്ന ഒന്നാണ്. ഗുകേഷ് പിഴവുകൾ മുതലെടുക്കുക മാത്രമല്ല ചെയ്തത് – അദ്ദേഹം നന്നായി കളിച്ചു,” ഗെയിം അവസാനിച്ചപ്പോൾ ഗാരി കാസ്പറോവ് കമന്ററിയിൽ പറഞ്ഞു.















