ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ ഒഡിഷയിലെ ഗഞ്ചം സ്വദേശിയാണ്. മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ജൂലൈ ഒന്നിനാണ് സംഭവം. പടിഞ്ഞാറൻ മാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിക്ക് സമീപത്ത് വച്ചാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശപൗരന്മാർ ജോലി ചെയ്യുന്ന ഫാക്ടറിയിൽ അൽഖ്വയ്ദ ഭീകരർ ആക്രമണം നടത്തുകയും തൊഴിലാളികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിൽ അൽഖ്വയ്ദ ഭീകരരല്ലെന്നും ഭീകരസംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) സംഘമാണെന്നും പറയുന്നു.
അടുത്തിടെ നടന്ന പല ആക്രമണങ്ങൾക്ക് പിന്നിലും അൽഖ്വയ്ദ ഭീകരസംഘടനയാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ തുടർച്ചയാണ് തട്ടിക്കൊണ്ടുപോകൽ. മാലിയിലെ വിവിധ പ്രദേശങ്ങളിൽ ഭീകരർ ആക്രമണം നടത്തിയിട്ടുണ്ട്.
സംഭവത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിൽ മാലി ഗവൺമെന്റ് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഭീകരരെ പിടികൂടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















