പാകിസ്ഥാനിൽ വീണ്ടും സൈനിക അട്ടിമറിയിലേക്കെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീർ പ്രസിസന്റ് പദത്തിലേക്ക് നോട്ടമിട്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ആസിഫ് അലി സർദാരിയും പാക് സൈനിക മേധാവിയും തമ്മിൽ കടുത്ത ഭിന്നതയിലാണെന്നും അധികം വൈകാതെ സർദാരിയെ പുറത്താക്കി അസീം മുനീർ കസേര പിടിച്ചെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്
സിവിലിയൻ ഭരണകൂടവും സൈനിക നേതൃത്വം തമ്മിലുള്ള സംഘർഷം പാരതമ്യത്തിൽ എത്തിയതായാണ് പാക് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അട്ടിമറി സാധ്യത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട ഊഹാപോഹം ശക്തമാണ്. 2024 മാർച്ചിൽ രണ്ടാമതും അധികാരമേറ്റ സർദാരി, സൈന്യത്തിന് അസ്വസ്ഥമാക്കുന്ന തരത്തിൽ ഭരണഘടനാപരമായ അധികാരം സ്ഥാപിക്കുന്നുണ്ടെന്ന് ഫസ്റ്റ്പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. റബ്ബർ സ്റ്റാമ്പായി നിൽക്കാൻ സർദാരി തയ്യാറല്ലെന്നും സൈനിക കാര്യങ്ങളിൽ പോലും ഇടപെടുന്നുണ്ടെന്നും മണികൺട്രോൾ ചൂണ്ടിക്കാട്ടുന്നു.
സർദാരിയുടെ മകനും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി മേധാവിയുമായ ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ ഒരു പ്രസ്താവനയും സൈന്യത്തെ ചൊടിപ്പിച്ചിരുന്നു. ന ഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ബിലാവൽ അടുത്തിടെ പറഞ്ഞിരുന്നു. ഇത് സൈന്യത്തെയും ജിഹാദി ഗ്രൂപ്പുകളെ ചൊടിപ്പിച്ചിട്ടുണ്ട്.
1958, 1977, 1999 വർഷങ്ങളിൽ നേരിട്ടുള്ള സൈനിക അട്ടിമറികൾക്ക് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1999
പർവേസ് മുഷറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയതാണ് അവസാന സൈനിക അട്ടിമറി. 1977-ൽ ജനറൽ സിയാ-ഉൾ-ഹഖ് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ (ആസിഫ് അലി സർദാരിയുടെ ഭാര്യാപിതാവ്) സ്ഥാനഭ്രഷ്ടനാക്കി പട്ടാള നിയമം ഏർപ്പെടുത്തിയിരുന്നു..
ഐഎസ്ഐ മേധാവിയായിരുന്നു അസിം മുനീർ 2022 നവംബറിലാണ് കരസേനാ മേധാവിയായി നിയമിതനായത്. അടുത്തിടെ അസീം മുനിറിനെ ഫീൽഡ് മാർഷലാക്കി ഉയർത്തിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ പാക് പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനേക്കാളും സ്വാധിനം മുനീറിനാണ്. പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തി സൈന്യത്തിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്ന പാവ സർക്കാരിനെ കൊണ്ടുവരാൻ അസീം മുനിർ നീക്കം തുടങ്ങിയെന്ന ഊഹാപോഹവും ശക്തമാണ്.