ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് “ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്” നൽകി അദ്ദേഹത്തെ ആദരിച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള വേദികളിൽ ഇന്ത്യ-ബ്രസീൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ബഹുമതി.
2014 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം ഒരു വിദേശ സർക്കാർ അദ്ദേഹത്തിന് നൽകുന്ന 26-ാമത് അന്താരാഷ്‌ട്ര ബഹുമതിയാണിത്. വിദേശ രാഷ്‌ട്രത്തലവന്മാർക്കാണ് ഈ അവാർഡ് നൽകുന്നത്, അന്താരാഷ്‌ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാതൃകാപരമായ നേതൃത്വത്തിനും പരിശ്രമങ്ങൾക്കും ബ്രസീൽ നൽകുന്ന ഏറ്റവും വിശിഷ്ട ബഹുമതികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ മുമ്പ് യുഎസ് പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻഹോവർ, രാജ്ഞി എലിസബത്ത് II, മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല തുടങ്ങിയ ലോക നേതാക്കൾക്ക് നൽകിയിട്ടുണ്ട്.
റിയോ ഡി ജനീറോയിലേക്കും ബ്രസീലിയയിലേക്കുമുള്ള സന്ദർശന വേളയിൽ നൽകിയ ഗംഭീര സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഈ ബഹുമതി തനിക്കു മാത്രമല്ല, 140 കോടി ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
“ബ്രസീലിന്റെ പരമോന്നത ബഹുമതി എനിക്ക് മാത്രമല്ല, 140 കോടി ഇന്ത്യക്കാർക്കും അഭിമാനകരമായ കാര്യമാണ് പ്രസിഡന്റ്… ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഖ്യ ശില്പിയാണ് പ്രസിഡന്റ് ലുല… ഈ ബഹുമതി ഞങ്ങളുടെ സൗഹൃദത്തിനും ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ആഴമായ പ്രതിബദ്ധതയ്‌ക്കും ഞാൻ സമർപ്പിക്കുന്നു… അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചു… “പ്രധാനമന്ത്രി പറഞ്ഞു.