എറണാകുളം: കൊല്ലത്തെ തേവലക്കര സ്കൂളിൽ 13 വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
“വിഷയത്തിൽ രാഷ്‌ട്രീയം കാണരുത്. ശക്തമായ നടപടി സ്വീകരിക്കണം. പൊതുസമൂഹം ഇടപെടുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഡിഇഒ ഉത്തരം പറയണം. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല. അവർ അത് പരിശോധിക്കട്ടെയെന്നും” സുരേഷ് ഗോപി പറഞ്ഞു.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും (കൊല്ലം റൂറൽ) അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.















