ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ 50-ലധികം സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമെത്തിയത്. 80 ലധികം ഇമെയിലുകളാണ് വന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകളും (VPN) ഡാർക്ക് വെബും ഉപയോഗിച്ചാണ് മെയിലുകളയയ്‌ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വിവരം ലഭിച്ചയുടനെ പൊലീസും ബോംബ് സ്ക്വാഡും സ്‌കൂളുകളിൽ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജൂലൈ 15-ന് ദ്വാരക സ്കൂളിലേക്ക് ലഭിച്ച ഇമെയിൽ 12 വയസ്സുള്ള വിദ്യാർത്ഥിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടി തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സന്ദേശമയച്ചത്. തുടർന്ന് കുട്ടിയുടെ മാനസികനിലയെ മാനിച്ച് കൗൺസിലിംഗ് നൽകി വിട്ടയച്ചു.
അക്രമാസക്തമായ രീതിയിലാണ് സന്ദേശങ്ങൾ വരുന്നത്. പെട്ടെന്ന് തന്നെ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.















