കോട്ടയം: രാമപുരത്ത് കടയ്‌ക്കുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തപ്പെട്ട ജ്വല്ലറി ഉടമ മരിച്ചു. കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബിസിനസ് പങ്കാളിയും മറ്റൊരു കടയുടമയുമായ തുളസീദാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.70 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇതിനെ തുടർന്ന് ഇന്നലെ അറസ്റ്റിലായ പ്രതി തുളസി ദാസിനെതിരെ കൊലക്കുറ്റം ചുമത്തും. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .
ശനിയാഴ്ച രാവിലെ പത്തരയോടെ കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ കട തുറന്നതിനു പിന്നാലെ സ്ഥലത്ത് എത്തിയ പ്രതി തുളസീദാസ് കയ്യിൽ കരുതിയ പെട്രോൾ അശോകന്റെ ശരീരത്തിൽ ഒഴിച്ചു. തീ ആളിപ്പടർന്നതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത് . സംഭവത്തിനു പിന്നാലെ കടയിൽ നിന്നും ഇറങ്ങി ഓടിയ തുളസീദാസിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം സംബധിച്ച് കോടതിയിൽ കേസുണ്ട്. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം വീണ്ടും തർക്കമുണ്ടായി എന്നും അതേത്തുടർന്നാണ് ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്നുമാണ് വിവരം.















