മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവ് എന്നാണ് വിഎസ് അച്യുതാനന്ദനെ രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അനുശോചനം.
“മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ മരണത്തിൽ അനുശോചിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട്, പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവായിരുന്നു വി.എസ്. വി.എസ്. അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം”.
“ജനകീയ പ്രശ്നങ്ങളിൽ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകൾക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകൾ എക്കാലത്തും ഓർമിക്കപ്പെടും. കേരളത്തിൽ മതതീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാൻ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹം. ചികിത്സയിൽ തുടരവെ, കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനെ കണ്ട് വി.എസിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”- രാജീവ് ചന്ദ്രശേഖർ കുറിച്ചു.















