ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വർദ്ധിപ്പിച്ച യുഎസ് നടപടിയെ ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള പുതിയ അവസരമായി കാണുന്നുവെന്ന് ഇന്ത്യയിലെ ബ്രസീൽ അംബാസഡർ കെന്നത് ഫെലിക്സ് ഹാസിൻസ്കി. രാജ്യങ്ങൾ തമ്മിലുള്ള ആഗോള വ്യാപാര വെല്ലുവിളികൾക്കിടയിലും ഇന്ത്യയും ബ്രസീലും തമ്മിൽ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് ബ്രസീൽ അംബാസഡർ പറഞ്ഞു. ഇതിനായി കൃത്യമായൊരു റോഡ് മാപ്പ് രൂപീകരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് തീരുവ വർദ്ധിച്ചതിന് പിന്നാലെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക പശ്ചാത്തലത്തിലും ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിനായുള്ള മാർഗങ്ങൾ വിലയിരുത്തിയതായി ബ്രസീൽ അംബാസഡർ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക് 77 ബിസിനസ് പദ്ധതികളും ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് 40-ലധികം ബിസിനസ് ബന്ധങ്ങളുമുണ്ടായി. അവ ഓരോ ദിവസം കഴിയുമ്പോഴും വളർന്നുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധം, ഊർജ്ജം, കൃഷി എന്നീ മേഖലകളിൽ ബന്ധം കൂടുതൽ ശക്തമായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















