ശ്രീനഗർ: കശ്മീരിൽ ഇന്ത്യൻ അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് അതിർത്തി സുരക്ഷാസേന. കശ്മീരിലെ കത്വ ജില്ലയിലെ അതിർത്തി വഴിയാണ് ഭീകരൻ നുഴഞ്ഞുകയറിയത്. സംഭവത്തെ കുറിച്ച് പാക് സൈനികരുമായി സംസാരിക്കുമെന്ന് അതിർത്തി സുരക്ഷാസേന അറിയിച്ചു. ഹിരാനഗർ സെക്ടറിലെ ചന്ദവാൻ, കോഥെ അതിർത്തിയിൽ വൈകുന്നേരം നാല് മണിക്കാണ് സംഭവം.
പതിവ് നിരീക്ഷിണത്തിനിടെയാണ് അതിർത്തിക്ക് സമീപത്തായി നിൽക്കുന്ന പാക് പൗരനെ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾ അതിർത്തിവേലിക്കടുത്ത് എത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷവും യുവാവ് നുഴഞ്ഞുകയറാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തു. തുടർന്ന് ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതിർത്തിമേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പാക് പൗരന്റെ മൃതദേഹം പാകിസ്ഥാനിലേക്ക് അയയ്‌ക്കും.















