ചെന്നൈ : ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂവെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രഫണ്ട് ഉപയോഗിച്ച് കല്യാണമണ്ഡപങ്ങൾ നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യനും ജസ്റ്റിസ് അരുൾ മുരുകനും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങൾ നിർമിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഭക്തർ ക്ഷേത്രങ്ങൾക്കായി സമർപ്പിക്കുന്ന പണവും മറ്റ് സംഭാവനകളും ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണ്. ക്ഷേത്രങ്ങളുടെ സ്വത്തിന്റെ മേൽനോട്ട ചുമതല കോടതിക്കാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിന് വഴിപാടായും സംഭാവനകളായും ലഭിക്കുന്നവ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കോ ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കോ മാത്രമേ ചെലവാക്കാൻ അവകാശമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ മിച്ചമുള്ള 80 കോടി രൂപ കല്യാണ മണ്ഡപങ്ങൾ നിർമിക്കുന്നതിനായ് ചെലവിടാനാണ് തമിഴ്നാട് ദേവസ്വം ബോർഡിന്റെ നീക്കം.















