തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് വര്‍ദ്ധിപ്പിച്ച നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കി.പ്രതിവര്‍ഷം സാധാരണ നിലയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒരു ഭാഗത്തേക്കുള്ള യാത്രയ്‌ക്ക് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ കൂട്ടി. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ 90 രൂപ നല്‍കിയിരുന്നത് ഇനി 95 ആകും.എന്നാല്‍ ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്‌ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയിൽ നിന്ന് 165 രൂപയാകും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 രൂപയിൽ നിന്ന് 245 ആകും. ബസ്, ട്രക്ക് എന്നിവയ്‌ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും.ഒന്നില്‍ കൂടുതല്‍ യാത്രയ്‌ക്ക് 485 എന്നത് 495 രൂപയുമാകും.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയാകും.ഒന്നില്‍ കൂടുതല്‍ യാത്രയ്‌ക്ക് 775 രൂപയായിരുന്നത് 795 രൂപയാകും. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്തംബര്‍ 9 വരെ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചിട്ടുണ്ട്.. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങള്‍ കാരണം ഹൈക്കോടതി നിര്‍ത്തിവയ്‌പിച്ച ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ പുതിയ നിരക്കായിരിക്കും ഈടാക്കുക.















