ഹരിപ്പാട്: മദപ്പാടിലായിരുന്ന ആന അഴിക്കുന്നതിനിടെ പാപ്പാനെ കുത്തി പരിക്കേൽപ്പിച്ചു. ഹരിപ്പാട് സ്കന്ദനാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴയിട്ട് കുത്തുകയായിരുന്നു.
അപകടത്തിന് ശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും ഒരാളെ കുത്തി. ആദ്യ പാപ്പാന് പകരമായി മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ നിന്ന് വന്ന മുരളി എന്ന പാപ്പാനെയാണ് കുത്തിയത്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചു മാറ്റുന്നതിനിടെയാണ് പാപ്പാനെ കുത്തിയത്.















