റായ്പൂർ: ഝാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.
തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ശശികാന്ത് ഗഞ്ചുവിനെ അന്വേഷിച്ചാണ് ഓപ്പറേഷൻ നടന്നത്. കേദൽ വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്നും ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
സൈന്യത്തെ കണ്ടയുടനെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഹൈദർനഗർ സന്തൻ കുമാർ, സുനിൽ റാം എന്നിവരാണ് വീരമൃത്യു വരിച്ചത്.















