പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനുള്ളിൽ പൊട്ടിത്തെറി നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവർത്തകരാണെന്നും എസ്ഡിപിഐ വിജയിച്ച വാർഡിനോട് ചേർന്നാണ് സ്ഫോടനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പ്രദേശത്ത് സ്ഫോടനം നടന്നിരുന്നു . അന്ന് ഒരു പശുവിന് പരിക്കേറ്റിരുന്നു. അന്നുതന്നെ തങ്ങൾ വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
മൂത്താൻതറ സ്കൂളിന് മുന്നിൽ സ്ഫോടനം നടന്നപ്പോൾതന്നെ ബിജെപി സംശയം ഉന്നയിച്ചതാണ്. മൂന്നു സ്ഫോടനങ്ങൾക്ക് പിന്നിലും എസ്ഡിപിഐയാണ്. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും മിണ്ടാട്ടമില്ലെന്നും ജില്ലയെ കലാപഭൂമി ആക്കാനുള്ള എസ്ഡിപിഐ ശ്രമമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സി. കൃഷ്ണകുമാർപ്രസ്താവിച്ചു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കു പൊട്ടിത്തെറിയിൽ പരിക്കേറ്റു.















