ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വയ്‌ക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ലേലം നടക്കുന്നത്. 1,300 ലധികം സമ്മാനങ്ങളാണ് ലേലത്തിന് വയ്‌ക്കുക. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃക മുതൽ കശ്മീരി പഷ്മിന ഷാൾ വരെയുള്ള സമ്മാനങ്ങാണ് പ്രധാനമന്ത്രിയുടെ കൈവശമുള്ളത്.
ലേലത്തിലൂടെ ലഭിക്കുന്ന പണം ഗംഗാനദി സംരക്ഷണപദ്ധതിയായ ‘നമാമി ഗംഗാ’ യ്‌ക്ക് ചെലവഴിക്കുമെന്നാണ് വിവരം. 1.03 കോടി വിലയുള്ള ഭവാനി ദേവിപ്രതിമയും 5.5 ലക്ഷം രൂപ വിലമതിക്കുന്ന അയോദ്ധ്യ രാമക്ഷേത്രമാതൃകയുമാണ് സമ്മാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്.
ജമ്മുകശ്മീരിലെ ഒരു പഷ്മിന ഷാൾ, രാമ ദർബാറിന്റെ തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള ഒരു രോഗൻ ആർട്ട്‌വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ എന്നിവയും ലേലത്തിന് വയ്‌ക്കുന്നുണ്ട്. സമ്മാനങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
2019-ലാണ് ആദ്യമായി ഇത്തരത്തിൽ ലേലം വയ്‌ക്കാൻ ആരംഭിച്ചത്. ഇതിലൂടെ കഴിഞ്ഞ ആറ് വർഷത്തിനിടെ 50 കോടിയിലധികം തുക സമാഹരിച്ചതായാണ് റിപ്പോർട്ട്. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ലേലം ഉദ്ഘാടനം ചെയ്തു.















