ഗാന്ധിനഗർ: കോൺഗ്രസ് രാജ്യത്തിന്റെ ശക്തിയെ നിരന്തരം അവഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർഹമായത് നേടാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞില്ലെന്നും അതിന് കാരണം കോൺഗ്രസ് സർക്കാരാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഗുജറാത്തിലെ ഭവ്നഗറിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ യുവാക്കൾക്ക് കോൺഗ്രസ് വലിയ ദോഷമാണ് വരുത്തിവച്ചത്. ആയിരക്കണക്കിന് രൂപയുടെ അഴിമതി കോൺഗ്രസിന്റെ ഭരണകാലത്ത് നടന്നു. രാജ്യത്തിനുണ്ടായ നഷ്ടത്തിന് കോൺഗ്രസാണ് ഉത്തരവാദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിർഭര ഭാരതത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നിടത്തോളം രാജ്യം പരാജയപ്പെട്ടുകൊണ്ടിരിക്കും. നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ നമ്മുടെ ആത്മാഭിമാനത്തിനാണ് മങ്ങലേൽക്കുന്നത്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ബലഹീനതയാണ്. 140 കോടി ജനങ്ങളുടെ ജനങ്ങളുടെ ഭാവി നമുക്ക് മറ്റുള്ളവരെ ഏൽപ്പിക്കാൻ സാധിക്കില്ല. വികസനത്തിനായി ഇന്ത്യയ്‌ക്ക് മറ്റുള്ളവരെ ആശ്രയിക്കാനോ വരും തലമുറകളുടെ ഭാവി അപകടത്തിലാക്കാനോ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണയും വാതകവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. പകരമായി, ഇന്ത്യ എല്ലാ വർഷവും ലക്ഷക്കണക്കിന് കോടി രൂപ മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ടിവരുന്നു. നമ്മുടെ പണം വിദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















