ന്യൂഡൽഹി: 62 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിക്കുന്ന സൂപ്പർസോണിക് ജെറ്റ് വിമാനമായ മിഗ് 21-ന്റെ ചരിത്രപരമായ ദൗത്യങ്ങൾ എടുത്തുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് നടന്ന നിരവധി ധീരതകൾക്ക് സാക്ഷ്യംവഹിച്ച വിമാനമാണ് മിഗ് 21 എന്നും യുദ്ധസാഹചര്യങ്ങളിൽ ശക്തമായി പോരാടിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഛണ്ഡിഗഢിൽ മിഗ് 21 വിമാനത്തിന്റെ യാത്രയയ്പ്പ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
മിഗ് 21 യുദ്ധവിമാനത്തിന്റെ ധീരതകൾ ഒന്നോ രണ്ടോ സംഭവങ്ങളിൽ ഒതുങ്ങുന്നതല്ല. 1971-ലെ യുദ്ധം മുതൽ കാർഗിൽ, ബാലകോട്ട് വ്യോമാക്രമണം വരെയും മിഗ് 21 യുദ്ധവിമാനം സുപ്രധാന പങ്കുവഹിച്ചു. പാകിസ്ഥാനുമായുള്ള യുദ്ധസമയത്ത് മിഗ് 21 ധാക്കയിലെ ഗവർണറുടെ വസതിയിൽ ആക്രമണം നടത്തി. 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്തുകൊണ്ട് മിഗ് 21 വിമാനം കരുത്തുകാട്ടിയിരുന്നു.
ചരിത്രപരമായ നിരവധി ദൗത്യങ്ങൾ നടന്നപ്പോഴെല്ലാം മിഗ് 21 യുദ്ധവിമാനം ദേശീയ പതാകയുടെ അഭിമാനം വർദ്ധിപ്പിച്ചു. ഈ വിടവാങ്ങൽ നമ്മുടെ ഓർമകളുടെയും അഭിമാനത്തിന്റെയും ത്യാഗത്തിന്റെയും യാത്ര കൂടിയാണ്.
മിഗ്- 21 വെറുമൊരു യുദ്ധവിമാനമല്ല, ഇത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ശക്തമായ ഉദാഹരണമാണ്. ഈ വിമാനങ്ങൾ രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും വ്യോമസേനാ യോദ്ധാക്കൾക്ക് പ്രചോദനം നൽകുകയും ചെയ്തെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















