തിരുവനന്തപുരം: പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. തലനാരിഴയ്ക്കാണ് കടയിലെ ജീവനക്കാരൻ രക്ഷപ്പെട്ടത്. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സൈഡില്‍ പായസ കച്ചവടം നടത്തിവന്ന കിയോസ്കിലേക്കാണ് കാറ് ഇടിച്ചു കയറ്റിയത്. അമിത വേഗതയിൽ എത്തിയ കാർ പായസക്കട തകർത്തതിനുശേഷം നിർത്താതെ പോയെന്നാണ് പരാതി .
ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം പിറകിലോട്ട് എടുത്ത് കിയോസ്ക് ഇടിച്ചുതെറിപ്പിച്ചത്.വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേരാണ് പായസം പാഴ്സൽ ആവശ്യപ്പെട്ടത്. എന്നാൽ പാഴ്സൽ തീർന്നുപോയി എന്ന് പറഞ്ഞതോടെ കാറ് പിന്നോട്ടെടുത്ത് പായസക്കട ഇടിച്ച് തകർക്കുകയായിരുന്നു.
സംഭവ സമയം റസീനയുടെ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കട തകർത്തതിന് ശേഷം വാഹനം നിറുത്താതെ ഓടിച്ച് പോയി. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് തെളിഞ്ഞു.















