വാഷിംഗ്ടൺ: പ്രതികാരബുദ്ധിയോടെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ വർദ്ധിപ്പിച്ച നടപടിക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിനെ തുടർന്ന് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി യുഎസ്. തങ്ങൾക്കെതിരെയുള്ള പരസ്യം പ്രകോപനപരമാണെന്നും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987-ൽ തീരുവകൾക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ്, അയൽരാജ്യങ്ങൾക്ക് ചുമത്തിയ അധികത്തീരുവയ്‌ക്കെതിരെ കാനഡ പരസ്യം നൽകിയത്. ഇത് വൻ തോതിൽ പ്രചരിച്ചത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു.
വിദേശവസ്തുക്കൾക്ക് മേൽ ചുമത്തുന്ന തീരുവകൾ തൊഴിൽ നഷ്ടത്തിനും വ്യാപാരയുദ്ധങ്ങൾക്കും കാരണമാകുമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരസ്യത്തിലൂടെ വിമർശിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് യുഎസ് കോടതികൾ ഇടപെടാൻ വേണ്ടിയാണെന്നും ദേശീയ സുരക്ഷയ്‌ക്കും സമ്പദ് വ്യവസ്ഥയ്‌ക്കും തീരുവ വളരെ പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. ഈ നീക്കത്തെ തുടർന്ന് കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















