തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികളുടെ പേര് മാറ്റി അതിന്റെ ക്രെഡിറ്റ് എടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മോദി സർക്കാരിന്റെ പദ്ധതികളിലൂടെയാണ് കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതെന്നും അതിന്റെ ക്രെഡിറ്റ് എടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് പിഎംശ്രീ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും ഗുണം ചെയ്യുന്ന പദ്ധതിയാണിത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അഴിമതി, തകർച്ചയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ ആരോഗ്യമേഖലകൾ ചർച്ചയാകുമെന്ന് കണ്ട് പെട്ടെന്ന് പിഎംശ്രീയിൽ ഒപ്പുവയ്‌ക്കുകയാണുണ്ടായത്. സിപിഐ-സിപിഎം നാടകമാണ് ഇപ്പോൾ നടക്കുന്നത്.
കേന്ദ്ര സർക്കാർ പദ്ധതികളുടെ പേര് മാറ്റി സ്റ്റിക്കർ ഒട്ടിച്ച് ക്രെഡിറ്റ് എടുക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ശ്രമിക്കുന്നത്. അതിദാരിദ്യ നിർമാജനം അതിന് മികച്ച ഉദാഹരണമാണ്. 17 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നപ്പോൾ കേരളത്തിൽ പത്ത് വർഷം കൊണ്ട് വളരെ ചെറിയ ശതമാനം ആളുകളാണ് അതിദാരിദ്ര്യത്തിൽ നിന്നും മുക്തരായത്. മോദി സർക്കാരിന്റെ പദ്ധതികളിലൂടെയാണ് കേരളത്തിൽ ഇത്രയും ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായത്. കേരള സർക്കാർ അതിന്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















