ദുബൈ: വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന ആരോപണവുമായി വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി. ഇതിന് പാട്ടിലൂടെ മറുപടി നൽകും. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു.
അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായാണ് പുരസ്കാരമെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല.താൻ ഒരു രാഷ്ടീയ പാർട്ടിയിലും അംഗമല്ലെ”, ഹിരൺ ദാസ് മുരളി പറഞ്ഞു.ഇയാൾ നിലവിൽ ദുബൈയിലാണ്.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തിയെന്നും വേടനെ പോലും സ്വീകരിച്ചെന്നുമായിരുന്നു മന്ത്രി സജി ചെറിയാ്നറെ പരാമര്‍ശം. ‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
എന്നാല്‍ പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. ‘വേടനെ പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചിരുന്നു.
റാപ്പർ വേടന് മികച്ച സിനിമാ ഗാനരചയിതാവിനുള്ള പുരസ്കാരം നല്കിയതിനെ വിമർശിച്ച് വനിതാ തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദീ ദാമോദരൻ രംഗത്തെത്തി. പീഡകരെ സംരക്ഷിക്കില്ലെന്ന ഉറപ്പ് നല്കിയ സർക്കാരിന്റെ വിശ്വാസ ലംഘനമാണിതെന്നും വേടന് പുരസ്‌കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു.















