ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി ഭാരതത്തിലേക്ക് അമേരിക്കൻ പാചക വാതകമൊഴുകും. ഒരു വർഷത്തെ പ്രാരംഭ കരാറിന് കീഴിൽ ഭാരതം യുഎസിൽ നിന്ന് 2.2 ദശലക്ഷം ടൺ ലിക്വിഡ് പെട്രോളിയം ഗ്യാസ് ആണ് ഇറക്കുമതി ചെയ്യുക. ഭാരതത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണായക ചുവടുവെയ്പാണിത്.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പാചകവാതകം വിതരണം ചെയ്യാനുള്ള ചരിത്രപരമായ കരാറിൽ അമേരിക്കയുമായി ഭാരതം ഒപ്പിട്ടു. 2026 ജനുവരി മുതലാണ് കരാർ പ്രാബല്യത്തിൽ വരിക.
ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുമായി ഈ സുപ്രധാന കരാറെന്ന് ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ആഗോള വിലയിൽ 60 ശതമാനം വർദ്ധനവുണ്ടായിട്ടും കഴിഞ്ഞ വർഷം14.2 കിലോഗ്രാം സിലിണ്ടറുകൾ സബ്സിഡി നിരക്കായ 500–550 രൂപക്ക് ലഭ്യമാക്കാനായെന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. യഥാർത്ഥ വില 1100 രൂപയായിരിക്കെയായിരുന്നു ഇത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് വിതരണം കൈകാര്യം ചെയ്യുക.
ആഗോള ഭീമന്മാരായ ഷെവ്‌റോൺ, ഫിലിപ്‌സ് 66, ടോട്ടൽ എനർജിസ് ട്രേഡിംഗ് എസ്.എ എന്നിവരുടെ നേതൃത്വത്തിൽ 48 വലിയ ഗ്യാസ് ടാങ്കറുകളിലായി എൽ.പി.ജി ഭാരതത്തിലേക്ക് എത്തിക്കും. ഇന്ത്യ വാങ്ങുന്ന പാചകവാതകത്തിന്റെ നിരക്ക് ഇനിയും പുറത്തുവന്നിട്ടില്ല എന്നാൽ മോണ്ട് ബെൽവിയു വില നിലവാരമനുസരിച്ച് പ്രൊപ്പെയ്ൻ മെട്രിക് ടണ്ണിന് ഏകദേശം 62,000 രൂപയും, ബ്യൂട്ടെയ്ൻ ടണ്ണിന് ഏകദേശം 53,000 രൂപയുമണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ എൽ.പി. ജി ആവശ്യകതയുടെ 67 ശതമാനത്തിലധികം ഇറക്കുമതി ചെയ്യേണ്ടി വന്നതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര ഉൽപ്പാദനത്തിലെ സ്തംഭനവും, റിഫൈനറികൾ ഉയർന്ന ലാഭം ലഭിക്കുന്ന പെട്രോകെമിക്കലുകളിലേക്ക് ഉത്പാദനം വഴിതിരിച്ചുവിട്ടതുമാണ് കാരണം.
പി.എം.യു.വൈക്ക് കീഴിൽ ഗുണഭോക്താക്കളുടെ എണ്ണം 10.3 കോടിയും ആകെ ആഭ്യന്തര ഉപഭോക്താക്കളുടെ എണ്ണം 33 കോടിയുമായി വികസിച്ചതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടമൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം.
ഭാരതത്തിന്റെ ഇറക്കുമതിയുടെ ഭൂരിഭാഗവും ഖത്തർ, യുഎ.ഇ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ചെങ്കടലിലെ തടസങ്ങൾക്ക് പുറമെ ഒപെക്+ വെട്ടിക്കുറക്കലുകളിലൂടെ വർദ്ധിച്ച അസ്ഥിരതയാണ് ഇന്ത്യയെ യു.എസുമായി കരാറിന് പ്രേരിപ്പിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.















