ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സജാംസൗദ്ദീനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച. ഇന്തോനേഷ്യൻ പ്രതിരോധമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനവേളയിൽ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, സൈനിക സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവ കേന്ദ്രീകരിച്ച് ചർച്ച നടന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ എത്തിയതിനെ കുറിച്ചും ഇരുവരും ഓർമിച്ചു. ഇന്തോ-പസഫിക് മേഖലയെ സ്വതന്ത്ര്യമാക്കുന്നതിനുള്ള താത്പര്യങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്തു.
പ്രതിരോധ വ്യാവസായിക സഹകരണവും ചർച്ചയിൽ അവലോകനം ചെയ്തു. സംയുക്ത സഹകരണ സമിതിക്കുള്ള ഇന്ത്യയുടെ നിർദേശത്തെയും ഇന്തോനേഷ്യ സ്വാഗതം ചെയ്തു. ബ്രഹ്മോസ് കരാറിന് അന്തിമരൂപം നൽകുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സൈനിക ഇടപെടലുകളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. സൂപ്പർ ഗരുഡ ഷീൽഡ്, ഗരുഡ ശക്തി, സമുദ്ര ശക്തി തുടങ്ങിയ വിവിധ അഭ്യാസങ്ങളിലെ പുരോഗതിയും ഇരുവരും ചൂണ്ടിക്കാട്ടി. ആഴത്തിലുള്ള സഹകരണം, സൈനിക വൈദ്യശാസ്ത്രപരമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണം എന്നിവ പര്യവേഷിക്കുന്നതിനെ കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.















