ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ സംഘടിപ്പിച്ച ലക്ഷകണ്ഠ ഗീതാപാരായണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതന്മാൻ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി ലക്ഷകണ്ഠ ഗീതാപാരായണത്തിൽ പങ്കാളിയായത്. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ക്ഷേത്രത്തിന് മുന്നിലെ സുവർണ തീർത്ഥമണ്ഡപവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കർണാടക മണ്ണിൽ വരുന്നതും ഇവിടുത്തെ ജനങ്ങളോടൊപ്പം നിൽക്കാൻ കഴിയുന്നതും തനിക്ക് സവിശേഷ അനുഭവം നൽകുന്നുവെന്ന് കൃഷ്ണമഠത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷം ആളുകൾ ഒരുമിച്ച് ഒരേസ്വരത്തിൽ ശ്ലോകങ്ങൾ ചൊല്ലുന്നത് പ്രത്യേകത നിറഞ്ഞ അനുഭവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിൽ ധർമധ്വജം സ്ഥാപിച്ചതിനെ കുറിച്ചും അദ്ദേഹം വിവരിച്ചു.
രാമക്ഷേത്രത്തിൽ ധർമധ്വജം സ്ഥാപിച്ച ചടങ്ങ് ഒരു ഉത്സവമായി മാറി. ഉഡുപ്പിയെ സംബന്ധിച്ചിടത്തോളം രാമമന്ദിറിന്റെ നിർമാണം സവിശേഷമാണ്. അറിവിന്റെയും ഭക്തിയുടെയും സേവനത്തിന്റെയും പവിത്രമായ സംഗമസ്ഥാനമാണ് ഇവിടം. ഭക്തർ ചൊല്ലുന്ന ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായവും ഓരോ സന്ദേശങ്ങൾ നമുക്ക് നൽകുന്നു. ഇന്ത്യക്കാർക്ക് 2047 കാലഘട്ടം അമൃതകാലം മാത്രമല്ല, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാലം കൂടിയാണ്. രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഗീതാപാരായണം ഉച്ചവരെ നീണ്ടു. ഒരു ലക്ഷം ഭക്തർ ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്തു.















