ശ്രീനഗർ: കശ്‍മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 120 ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ബിഎസ്എഫ്. 69 ലോഞ്ച് പാഡുകളിലായാണ് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ അപകടകരമായ നീക്കം നടത്തിയാൽ( ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ) ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് ബിഎസ്എഫ് ഐജി അശോക് യാദവ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താനായി ഭീകരരെ തയ്യാറാക്കി നിർത്തുന്ന ഇടമാണ് ലോഞ്ച് പാഡുകൾ എന്നറിയപ്പെടുന്നത്. പഹൽഗാമിലടക്കം ആക്രമണം നടത്തിയത് ഇത്തരം സംഘങ്ങളാണ്.
ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ നിയന്ത്രണ രേഖയിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ഈ ലോഞ്ച് പാഡുകളും സേനയുടെ നിരീക്ഷണത്തിലാണെന്ന് അശോക് യാദവ് കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം കശ്മീർ അതിർത്തിയിൽ നാല് തവണയാണ് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമുണ്ടായത്. ഓപ്പറേഷൻ സിന്ദൂറിന് മുൻപും ശേഷവും രണ്ട് തവണ വീതമാണിത്. എട്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് പേർ ശ്രമത്തിൽ നിന്നും പിൻവാങ്ങി രക്ഷപ്പെട്ടടോടി. കശ്മീർ താഴ്‌വരയിൽ, ബിഎസ്‌എഫിന് സൈന്യവും പോലീസുമായി ചേർന്ന് 13 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















