കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ ഉണ്ടായ വന്‍ അഗ്നിബാധയിൽ അന്വേഷണം തുടരുന്നു. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഭക്ഷണം പാകം ചെയ്യുന്നിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശവാസികളാണ് തീപിടിക്കുന്നത് ആദ്യമായി കണ്ടത്. രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.തീപിടിത്തമുണ്ടായ സ്ഥലത്ത് നിരവധി ബോട്ടുകളും ഫൈബർ വള്ളവും നിർത്തിയിട്ടിരുന്നു. എട്ട് ബോട്ടുകൾ സ്ഥലത്ത് നിന്ന് നീക്കിയതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
ബോട്ടുകൾ കത്തിനശിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടത് കൂടി കണക്കിലെടുത്താണ് അട്ടിമറി പരിശോധിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ചാകും അന്വേഷണം. കൊല്ലം സിറ്റി എസിപിക്കാണ് അന്വേഷണ ചുമതല.















