ന്യൂഡൽഹി: ഗോവയിലെ നിശാക്ലബ്ബ് ദുരന്തത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ക്ലബ്ബ് ഉടമകളുടെ ചിത്രം പുറത്ത്. സഹോദരങ്ങളായ സൗരഭ്, ഗൗരവ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. അപകടത്തിന് പിന്നാലെ തായല്ൻഡിലെ ഫുക്കറ്റിലേക്കാണ് ഇവർ കടന്നത്. സംഭവസമയത്ത് ഡൽഹിയിലായിരുന്നു ഇരുവരും. ഞായറാഴ്ച പുലർച്ചെയാണ് ഇവർ തായ്ലാൻഡിലേക്ക് പോയത്.
അന്വേഷണം സംഘം സഹോദരങ്ങളെ തേടി ഫൂക്കറ്റിൽ എത്തിയിരുന്നു. എന്നാൽ ഇവർ തന്ത്രപൂർവ്വം സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സഹോദരന്മാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സഹോദരന്മാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലറും ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി കഫേകളും ക്ലബ്ബുകളും നടത്തിവരികയായിരുന്നു ഇവർ. അന്വേഷണസംഘം ഇവിടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്.
അപകടം നടന്ന വാഗേറ്ററിൽ സ്ഥിതിചെയ്യുന്ന ‘റോമിയോ ലെയ്ൻ’ എന്ന ക്ലബ്ബ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റുമെന്ന് ഗോവ മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് നിശക്ലബ്ബിൽ തീപിടിത്തമുണ്ടായത്. ബേസ്മെന്റിൽ കുടുങ്ങിയ 20 ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളും ഉൾപ്പെടെ 25 പേരാണ് മരിച്ചത്.















